video
play-sharp-fill

ഈ ആന ഇടയില്ല: ആരെയും. ഉപദ്രവിക്കില്ല: മദമിളകി ഓടി ജനങ്ങൾക്ക് ജീവഹാനിവരുത്തില്ല: നാശനഷ്ടങ്ങളും ഉണ്ടാക്കില്ല

ഈ ആന ഇടയില്ല: ആരെയും. ഉപദ്രവിക്കില്ല: മദമിളകി ഓടി ജനങ്ങൾക്ക് ജീവഹാനിവരുത്തില്ല: നാശനഷ്ടങ്ങളും ഉണ്ടാക്കില്ല

Spread the love

തൃശൂർ: ബന്ദികളാക്കപ്പെട്ട ആനകളുടെ ക്ഷേമവും കേരളത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി, വോയ്സ് ഫോർ എലിഫന്റ്സ് (വിഎഫ്‌എഇ), ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ പുറത്തിറക്കി.
തൃശൂർ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ശിവശക്തി എന്ന് പേരിട്ട റോബോട്ടിക് ആനയെ നല്‍കിയത്. ജീവനുള്ള ആനയെ കൊണ്ടുവന്ന് അവയെ പീ‍ഡിപ്പിക്കുന്നത് ഒഴിവാക്കി, അതിലൂടെ മനുഷ്യത്വപരമായും സാംസ്കാരിക അവബോധത്തോടെയും പാരമ്പര്യത്തെ മുറുകെപ്പിടിക്കാൻ ക്ഷേത്രങ്ങള്‍ക്ക് ഈ തുടക്കം പ്രചോദനമാകും.

സ്വന്തമായി റോബോട്ടിക് ആനയെ വേണമെന്നുള്ള ക്ഷേത്രങ്ങള്‍ അപേക്ഷ സമർപ്പിച്ചാല്‍ സ്പോണ്‍സർ ചെയ്യുന്നതിനായി സംഘടന പരിഗണിക്കുന്നതായിരിക്കും.

കേരളത്തില്‍ ആന ഇടയുന്ന ദാരുണ സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ശിവശക്തിയുടെ വരവ്. 2025 ആരംഭിച്ച്‌ വെറും രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആറുപേർക്കാണ് ബന്ദികളാക്കപ്പെട്ട നാട്ടാനകള്‍ മൂലം ജീവൻ നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂടും വെടിക്കെട്ടും മൂലം പരിഭ്രാന്തരായ രണ്ട് ആനകള്‍ ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തില്‍ 3 പേർക്ക് ജീവൻ നഷ്ടമാകുകയും അമ്പതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തൃശൂരിലെ മറ്റൊരു സംഭവത്തില്‍ ഇടഞ്ഞ ആന അതിന്റെ പാപ്പാനെ കുത്തിയതിന് ശേഷം 14 കിലോമീറ്റർ ഓടുകയും നാട്ടുകാരെ പരിഭ്രാന്തരാക്കുകുകയും ചെയ്തു.

2024ല്‍ ആനകളെ ഉപദ്രവിച്ചും അവഗണിച്ചും രോഗത്താലും 24 നാട്ടാനകളാണ് ചരിഞ്ഞത്. കഴിഞ്ഞ 6 വർഷത്തിനിടെ 154 ആനകള്‍ ചരിയുകയും കണക്കില്ലാത്ത നാശം മനുഷ്യർക്ക് വരുത്തിവയ്ക്കുകയും ചെയ്തു.

“സഹാനുഭൂതിയുള്ള പാരമ്പര്യത്തിലേക്ക് വഴിതുറക്കുന്നതിലൂടെ ചരിത്രം മാറ്റി എഴുതാനുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയുടേതാണ് ഈ ഹൈടെക്ക് റോബോട്ടിക് ആന.

നമ്മുടെ സംസ്കാരത്തില്‍ അന്തർലീനമായ അഹിംസയെ മുറുകെ പിടിക്കാനും അതേസമയം, നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനും ഈ റോബോട്ടിക് ആന നമ്മെ സഹായിക്കും. റോബോട്ടിക് ആനയെ കൊണ്ടുവരിക എന്നത് പാരമ്പര്യത്തെ ഉപേക്ഷിക്കലല്ല, മറിച്ച്‌ കനിവോടെയും അറിവോടെയും സ്വയം വളരുക എന്നതാണ് അർത്ഥമാക്കുന്നത്.

നാം നമ്മുടെ പൈതൃകത്തെ ശരിക്കും വിലമതിക്കുന്നുണ്ടെങ്കില്‍ മനുഷ്യനെയും ആനയേയും ഒരുപോലെ, ജീവനുള്ള എല്ലാത്തിനെയും ബഹുമാനിച്ചു കൊണ്ടുള്ള പുരോഗമനത്തെ ചേർത്തുപിടിക്കണം” വിഎഫ്‌എഇയുടെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ട‌ർ സംഗീത അയ്യർ പറഞ്ഞു.

പത്ത് അടി ഉയരവും 600 കിലോ ഭാരവുമുള്ള ശിവശക്തി, ഫൈബറും റബറും കൊണ്ട് നിർമ്മിച്ചതാണ്. അതിന്റെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയാലാണ് ചലിക്കുന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് തടസം വരാത്തവിധം നാലാളുകളെ വരെ വഹിക്കാനാകും. ചാലക്കുടിയിലുള്ള ഫോർ ഹാർട്സ് ക്രിയേഷൻസ് ആണ് ശിവശക്തിയെ നിർമ്മിച്ചിരിക്കുന്നത്.

“റോബോട്ടിക് ആന എന്ന ആശയത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിലെ ധാർമ്മിക പ്രശ്നങ്ങളും ആനകള്‍ ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും സംബന്ധിച്ച്‌ കൂടുതല്‍ ക്ഷേത്രങ്ങള്‍ക്കിടയില്‍ അവബോധം വരുന്നുണ്ട്.

ശിവശക്തിയെ സ്പോണ്‍സർ ചെയ്തതിന് വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സിനോട് കടപ്പാടുണ്ട്. ” ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പബ്ലിക് ട്രസ്റ്റായ വിജ്ഞാനദായിനി സഭാ പ്രസിഡൻ്റ് സി.ഡി ശ്രീനാഥ് പറഞ്ഞു.

കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മലയാളി ക്ഷേത്രമായ ശ്രീശങ്കരൻ കോവിലില്‍ തമിഴ്‌നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച്‌ വിജയിച്ചതിനെ തുടർന്നാണ് വിഎഫ്‌എഇ മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കിയത്.

കാട്ടാനകളുടെ സംരക്ഷണത്തിലും വിഎഫ്‌എഇ സ്വാധീനം ചെലുത്തുന്നുണ്ട്. തെക്കൻ നിലന്മ്യൂരിലെ ഏകദേശം 340 കാട്ടാനകള്‍ക്കായി സംഘടന അടുത്തിടെ 4 ഏക്കർ സ്വകാര്യ തോട്ടം കേരള വനം വകുപ്പിന് സംഭാവന നല്‍കി.

അത്യാധുനിക എഐ അടിസ്ഥാനമാക്കിയുള്ള എലിസെൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 2023 ജനുവരിക്കും 2024 നവംബറിനുമിടയില്‍ പശ്ചിമബംഗാളില്‍ 1,139 ആനകളെ ട്രെയിൻ ഇടിക്കുന്നതില്‍ നിന്ന് രക്ഷിച്ചു. ആനകള്‍ക്ക് പ്രിയമായ 50,300 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. 200 ഓളം ആദിവാസികള്‍ക്ക് ജോലിയും നല്‍കി.