ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം:ഒരാള്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഈ മാസം 13ന് രാവിലെ സ്‌കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു.
കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശി വള്ളിക്കാട് വീട്ടില്‍ അന്‍വര്‍ അലി(25) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി തീക്കോമറ്റം വീട്ടില്‍ അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. അജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണു തിരിച്ചറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ വരാന്തയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചില കേസുകളില്‍ പ്രതിയായ അജയകുമാര്‍ വഴിയോരത്ത് ചെറിയ കച്ചവടം നടത്തിയിരുന്നുവെന്നും മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
നഗരത്തിലെ ഒട്ടേറെ വ്യാപാരികളോടും ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് മരിച്ചയാള്‍ അജയകുമാറെന്ന് തിരിച്ചറിഞ്ഞത്.
സ്‌കൂളിന് പിറകില്‍ നിന്ന് വസ്ത്രവും കണ്ണടയും ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയില്‍ രക്തം പതിഞ്ഞ കാല്‍പ്പാടും പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും കഴുത്തിലും വാരിയെല്ലുകള്‍ക്കും പരുക്കേറ്റതായും കണ്ടെത്തി.
തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത്. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.