
അരുന്ധതി റോയിയുടെ യൗവനത്തെ കുപ്പിവളയണിയിച്ച ‘ഗോഡ് ഒഫ് സ്മോള്‍ തിംഗ്സി’ല്‍ ഇടം പിടിച്ച കോട്ടയത്തെ എ വണ്‍ ഇനിയില്ല;താഴുവീണത് കോട്ടയത്തുകാരെ സുന്ദരികളും സുന്ദരന്മാരുമാക്കി നിലനിറുത്തിയിരുന്ന തിരുനക്കര സ്വകാര്യബസ് സ്റ്റാന്‍ഡ് ‘എ വണ്‍ ലേഡീസ് സ്റ്റോർ
കോട്ടയം: അരുന്ധതി റോയിക്ക് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്ത നോവലായ ‘ഗോഡ് ഒഫ് സ്മോള്‍ തിംഗ്സി’ല്‍ ഇടം പിടിച്ച കോട്ടയത്തെ ‘എ വണ്‍ ലേഡീസ് സ്റ്റോറി’നും താഴുവീണു.
കോട്ടയത്തുകാരെ സുന്ദരികളും സുന്ദരന്മാരുമാക്കി നിലനിറുത്തിയിരുന്ന തിരുനക്കര സ്വകാര്യബസ് സ്റ്റാന്‍ഡ് കവാടത്തിന് മുന്നിലെ ഈ ലേഡീസ് സ്റ്റോറില്‍ നിന്നായിരുന്നു ചാന്തും പൊട്ടും കണ്‍മഷിയും കുപ്പിവളകളും മറ്റും അരുന്ധതി വാങ്ങിയിരുന്നത്. മൂന്നു വര്‍ഷം മുമ്ബ് അമ്ബതാംവാര്‍ഷികം ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയായി എത്തിയ അരുന്ധതി തന്റെ യൗവനകാല ഓര്‍മകളില്‍ സിന്ദൂരം പൂശിയ എ വണ്‍ ലേഡീസ് സ്റ്റോറിനെക്കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചിരുന്നു.
കോട്ടയത്തും പുറത്തും ഉള്ളവര്‍ സകല സൗന്ദര്യ വസ്തുക്കളും പേരക്കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. എ വണില്‍ കയറി ശിങ്കാര്‍ പൊട്ടും കണ്‍മഷിയും വാങ്ങാന്‍ മറക്കരുതെന്ന് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ഓര്‍മിപ്പിച്ചിരുന്നത്ര അടുപ്പം ഉണ്ടായിരുന്ന ‘എ വണ്‍’ കോടതി വിധിയെ തുടര്‍ന്ന് തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂട്ടിയത്. ഇപ്പോഴത്തെ ഉടമ അബുബക്കറുടെ ബാപ്പ കനിയപ്പയാണ് സ്റ്റോര്‍ ആരംഭിച്ചത് . തിരുനക്കര ആര്യഭവന്‍ ഹോട്ടലിലെ മസാലദോശ പോലെ ആനന്ദമന്ദിരത്തിലെ നെയ് റോസ്റ്റു പോലെ ഒരു തലമുറയുടെ ഓര്‍മകളില്‍ സുഗന്ധം പരത്തി കോട്ടയത്തിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്നു എ വണ്‍. തിരുനക്കരക്ക് സമീപം മറ്റൊരു കെട്ടിടത്തില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് അബുബക്കര്‍ പറയുന്നുണ്ടെങ്കിലും പഴയ കടയുമായുള്ള ഗൃഹാതുരത്വം ഇവിടം കൊണ്ടവസാനിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
