
സ്വന്തം ലേഖിക
തൃശൂര്‍: മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു.
ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച രാവിലെയാണ് എ.സി മൊയ്തീന് എം.എല്‍.എയുടെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ എ.സി മൊയ്തീന് വീട്ടിലുണ്ടായിരുന്നു. മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജില്‍സ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് സുരേഷ് പരാതി നല്‍കിയിരുന്നു.
ഈ പരാതി നിലനില്‍ക്കെ എസി മൊയ്തീൻ ബിജു, ജില്‍സ്, ബിജുവിന്റെ സഹോദരി ഭര്‍ത്താവ് എന്നിവരുടെ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകനായിരുന്നു പരാതിക്കാരൻ സുരേഷ്. എ.സി മൊയ്തീന്റെ പങ്കിനെക്കുറിച്ചുള്ള വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് അനുമാനം.