
സ്വന്തം ലേഖകൻ
മുംബൈ: വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ വീടിന്റെ വാസ്തുദോഷവും ബാധയും മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പ്രതികള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പ്രതികളെ താനെ, പാല്‍ഘര്‍ ജില്ലകളില്‍ നിന്നാണ് പിടികൂടിയത്.
ഭര്‍ത്താവിന് ബാധയുള്ളതായും ഇത് ഒഴിപ്പിച്ചാല്‍ മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 35കാരിയെ ചില ചടങ്ങുകള്‍ നടത്താന്‍ പ്രതികള്‍ നിര്‍ബന്ധിച്ചതായി പൊലീസ് പറയുന്നു. 2018 മുതല്‍ പ്രതികള്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടില്‍ വരാന്‍ ആരംഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി വീട്ടില്‍ മാത്രം ഉള്ള സമയത്തായിരുന്നു ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ചടങ്ങുകള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ‘പഞ്ചാമൃതം’ എന്ന പേരില്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി മയക്കിക്കിടത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മന്ത്രവാദത്തിന്റെ പേരില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. സമാധാനവും അഭിവൃദ്ധിയും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇത്തരത്തിൽ 2.10 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ സമാനമായ രീതിയില്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ബലാത്സംഗം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും പാല്‍ഘര്‍ പൊലീസ് അറിയിച്ചു.