
തിരുവനന്തപുരം: സിഐടിയു നേതൃത്വത്തിൽ നടക്കുന്ന ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള്‍ കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ് മുത്തൂറ്റ് മാനേജ്മെന്‍റ് ഇന്ന് പൂട്ടിയത്. ഈ ശാഖകളില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ 7 വരെ സമയം അനുവദിച്ചതായും മാനേജ്മെന്‍റ് നല്‍കിയ പരസ്യത്തില്‍ പറയുന്നു.
എന്നാൽ ആദ്യം അടച്ചു പൂട്ടിയ 15 ശാഖകള്‍ തൊഴിലാളി സമരത്തെ നയിക്കുന്ന നേതാക്കൾ ജോലി ചെയ്യുന്നവയാണെന്നാണ് സമരക്കാർ പറയുന്നത്. നല്ല ലാഭത്തോടെ പ്രവര്‍ത്തിക്കുന്ന ശാഖകളാണ് മുത്തൂറ്റ് മാനേജ്‌മെന്റ് അടച്ചുപൂട്ടിയതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, കോഴിക്കോട്ടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തോടെ ശാഖകള്‍ തുറന്നു. പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ശാഖകൾ തുറന്നത്. സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തില്‍ മുത്തൂറ്റിന്‍റെ എല്ലാ ശാഖകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ മാസം 9 ന് തൊഴില്‍ വകുപ്പ് മന്ത്രി മുത്തൂറ്റ് മാനേജ്മെന്‍റുമായും സമരക്കാരുമായും ചര്‍ച്ച നടത്തുന്നുണ്ട്.