
10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും: ജി.എസ്.ടിയിൽ ഇളവ് ആവശ്യപ്പെട്ട് വാഹന നിർമ്മാണ കമ്പനികൾ
ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്കില്‍ ഇളവ് വരുത്തണമെന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇനിയും ഇടപെടുന്നതില്‍ വൈകിയാല്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും കമ്പനികള്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഓട്ടോമൊബൈല്‍ മേഖലയില്‍ നിലവില്‍15,000 കരാര്‍ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഇനിയും മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 10 ലക്ഷം പേരുടെ തൊഴില്‍ അപകടത്തിലാവുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അദ്ധ്യക്ഷന്‍ രാജന് വധേര പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷമായി നിലനില്‍ക്കുന്ന പ്രതിസന്ധിയെ തരണംചെയ്യുന്നതിന് ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞു. നികുതിയില്‍ ഇളവ് വരുമെന്ന് കരുതി ഉപഭോക്താക്കളെല്ലാം വാഹനം വാങ്ങല്‍ നീട്ടിവെച്ചിരിക്കുകയാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ കച്ചവടം ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വില്‍പ്പനയിലൂടെയാണ് പോവുന്നത്. വലിയ തുക, വായ്പ ലഭിക്കാതിരിക്കല്‍, കാര്‍ഷിക പ്രതിസന്ധി എന്നിവയൊക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
