
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്.
ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാൽ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണി മുതൽ 12 മണിവരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെ കുറവാണ് ഉണ്ടായത്.
ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാ വാട്ട് രാത്രി 7:17 നു രേഖപ്പെടുത്തി. ഞായറാഴ്ച വൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്.
ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല. ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4266 മെഗാവാട്ട് രാത്രി 7:24 നു രേഖപ്പെടുത്തി.
മൺസൂൺ ശക്തി പ്രാപിക്കാത്തതും, അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു നിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ്.







