
തിരുവനന്തപുരം: ആർത്തവ കപ്പുകളുടെ വാർഷിക ഉല്‍പ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്. എല്‍. എല്‍ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്. എല്‍. എല്‍).
ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആർത്തവ കപ്പ് നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയില്‍ നവീകരിച്ച് ഉല്‍പ്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയർത്തി. ഇതോടെയാണ് ആകെ വാർഷിക ഉല്‍പ്പാദനശേഷി 50 ലക്ഷം എന്ന അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിയത്.
നവീകരിച്ച ഉല്‍പ്പാദന യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുൻഗണനകള്‍ക്കനുസൃതമായി ആഭ്യന്തര ഉല്‍പ്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്‍പ്പാദനശേഷി വർധിപ്പിച്ചതോടെ, 2026-27 സാമ്പത്തിക വർഷത്തില്‍ രാജ്യത്തുടനീളം കൂടുതല്‍ ആർത്തവ കപ്പുകള്‍ വിതരണം ചെയ്യാൻ എച്ച്. എല്‍. എല്ലിന് സാധിക്കും. എച്ച്. എല്‍. എല്ലിന്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കള്‍’ വഴിയാണ് ആർത്തവ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുക.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ എച്ച്. എല്‍. എല്ലിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമായ എച്ച്. എല്‍. എല്‍ മാനേജ്മെന്റ് അക്കാദമിയാണ് (എച്ച്എംഎ) ‘തിങ്കള്‍’ പദ്ധതി നടപ്പാക്കുന്നത്.







