
കൊച്ചി: കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയില്‍ മുങ്ങിയ ‘എം.എസ്.സി എല്‍സ-3’ (MSC ELSA-3) എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു.
തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്‌പോർട്ടുകള്‍ തിരികെ നല്‍കാൻ നിർദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉള്‍പ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നല്‍കിയത്.
കടല്‍ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസില്‍ കപ്പലിന്‍റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്.ഐ.ആറില്‍ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയില്‍ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഹർജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും.
ലൈബീരിയൻ പതാകയുള്ള കപ്പല്‍ മുങ്ങിയതിനെത്തുടർന്ന് വൻ തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുണ്ട്.







