
ഡല്‍ഹി: മുൻ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്. കേരള ഹൗസിലെ സ്ഥിരം മുറിയും വിട്ടുനല്‍കി.
304-ാം നമ്പര്‍ മുറി മറ്റ് അതിഥികള്‍ക്ക് നല്കി തുടങ്ങി. രാജിയുടെ ആവശ്യം ഇല്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ വി തോമസ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോണ്‍ഗ്രസുമായി ഇടഞ്ഞ് കെ വി തോമസ് സിപിഐഎമ്മിനൊപ്പം കൂടിയത്. 2023 ജനുവരിയില്‍ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ വി തോമസിന്റെ യാത്രാബത്ത ഉയർത്താൻ മുൻ സർക്കാർ നിർദ്ദേശം നല്‍കിയതടക്കം വലിയ വിവാദമായിരുന്നു. അഞ്ച് ജീവനക്കാരായിരുന്നു അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയായിരുന്നു നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടെ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം നല്കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്‍കിയുള്ള തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്നായിരുന്നു അന്നത്തെ പ്രതിപക്ഷം നിരന്തരം ഉയർത്തിയിരുന്ന ആരോപണം.







