play-sharp-fill
യുവാവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം: തെളിവ് നശിപ്പിക്കാൻ പ്രതികളുടെ ദൃശ്യം മോഡൽ ആസൂത്രണം; എല്ലാം ഒളിപ്പിക്കാൻ തയ്യാറാക്കിയ പ്ലാൻ ബിയും പുറത്ത്

യുവാവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം: തെളിവ് നശിപ്പിക്കാൻ പ്രതികളുടെ ദൃശ്യം മോഡൽ ആസൂത്രണം; എല്ലാം ഒളിപ്പിക്കാൻ തയ്യാറാക്കിയ പ്ലാൻ ബിയും പുറത്ത്

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: ബാറിൽവച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ച് ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ നടത്തിയത് ദൃശ്യം മോഡൽ ആസൂത്രണമെന്ന് വ്യക്തമാകുന്നു. കൊല്ലപ്പെട്ട മനുവിനെ കടപ്പുറത്ത് കുഴിച്ചിടാനും, മൃതദേഹം കടലിൽ ഒഴുക്കിയതായി പൊലീസിനോട് പറയാനുമാണ് പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണ മികവാണ് കേസിൽ ഏറെ നിർണ്ണായകമായി മാറിയത്.
ജീവനോടെ കുഴിച്ചിട്ട മനുവിനെ ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ പദ്ധതിയിട്ടതായി പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു. പറവൂരിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട കാകൻ മനുവിന്റെ മൃതദേഹം ഒളിപ്പിക്കുന്നതിനായി പ്രതികൾ തയ്യാറാക്കിയ പദ്ധതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെ കുഴിച്ചിട്ട മൃതദേഹം മാറ്റാൻ നാലാംപ്രതിയായ പത്രോസ് ജോൺ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ‘ദൃശ്യം’ മോഡലിൽ തെളിവു നശിപ്പിക്കാനായിരുന്നു പദ്ധതിയിട്ടത്. മനു കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കേസിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞതും പത്രോസ് ആയിരുന്നു. എന്നാൽ പത്രോസ് തുടക്കത്തിലേ പിടിയിലായതാണ് തന്ത്രങ്ങൾ പൊളിയാൻ കാരണമായത്.


പറവൂരിലെ ബാറിൽ തുടങ്ങിയ സംഘർഷം ഗലീലിയ കടപ്പുറത്ത് കാകൻ മനുവിന്റെ കൊലപാതകത്തിൽ അവസാനിച്ചപ്പോൾ പത്രോസ് ജോണിനു(അപ്പാപ്പൻ പത്രോസ്) മറ്റൊരു പ്ലാൻ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിലാണ് തെളിഞ്ഞത്. ബാറിലെയും പറവൂർ ജംഗ്ഷനിലെയും അടിപിടികൾ സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ പിടിക്കപ്പെട്ടാൽ അതുവരെയുള്ള സംഭവങ്ങൾ കൃത്യമായി പറയാൻ പത്രോസ് കൂട്ടുപ്രതികളോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടുള്ള കാര്യങ്ങൾ പൊലീസിനു പിടികിട്ടാത്തവിധം കെട്ടിച്ചമയ്ക്കാനായിരുന്നു പത്രോസിന്റെ തീരുമാനം. മൃതദേഹം കിട്ടിയില്ലെങ്കിൽ ഒരിക്കലും കൊലക്കുറ്റം ചുമത്താൻ പൊലീസിനു കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പത്രോസ് പ്ലാൻ എ ആസൂത്രണം ചെയ്തത്. അതിനായി പിടിക്കപ്പെട്ടാൽ മൃതദേഹം കടലിലാണ് ഉപേക്ഷിച്ചതെന്നു പറയണമെന്നു പത്രോസ് സംഘാംഗങ്ങളെ ചട്ടംകെട്ടി.

എന്നാൽ, ചോദ്യം ചെയ്യലിൽ ആരെങ്കിലും സത്യം പറഞ്ഞാൽ പിടിക്കപ്പെടാതിരിക്കാനാണ് പത്രോസ് ജോൺ ‘പ്ലാൻ ബി’ എന്ന രീതിയിൽ ‘ദൃശ്യം’ മാതൃകയിൽ മറ്റൊരു തന്ത്രം ആസൂത്രണം ചെയ്തത്. അതിനായി തീരത്ത് കുഴിച്ചിടാനെത്തിയ സഹായികളോട് രണ്ടടി മാത്രം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ടാൽ മതിയെന്ന് പത്രോസ് നിർദേശിച്ചു. എന്നാൽ മദ്യത്തിന്റെ ലഹരിയിൽ പത്രോസിന്റെ നിർദേശം ആർക്കും മനസ്സിലായില്ല. അവർ നല്ല ആഴത്തിൽ കുഴിച്ച് മൃതദേഹം മണ്ണിട്ടു മൂടി.

എല്ലാവരും പോയ ശേഷം വിശ്വസ്തരെ മാത്രം കൂട്ടി മനുവിന്റെ മൃതദേഹം അവിടെ നിന്നു മാറ്റി മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുക എന്നതായിരുന്നു പത്രോസിന്റെ പ്ലാൻ ബി. ഇതോടെ പ്രതികൾ ആരെങ്കിലും പൊലീസിനെ ആദ്യം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്താലും പിടിക്കപ്പെടില്ലെന്നും മർദനം ഭയന്നാണ് അവർ ഏതെങ്കിലും സ്ഥലം കാണിച്ചതാണെന്ന് കോടതിയിൽ തെളിയിക്കാനാകുമെന്നും പത്രോസ് വിചാരിച്ചു.

എന്നാൽ മദ്യലഹരിയിൽ മറ്റുപ്രതികൾ മൃതദേഹം ആഴത്തിൽ കുഴിച്ചിട്ടത്, പത്രോസിന് മനുവിന്റെ ശവശരീരം വീണ്ടും പുറത്തെടുക്കുന്നത് വെല്ലുവിളിയായി. മാത്രമല്ല, മനുവിനെ കാണാതായ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പത്രോസിനെയും സൈമണിനെയും ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പത്രോസിന്റെ പ്ലാനുകൾ പൊളിയുകയായിരുന്നു. പിടിയിലായ അഞ്ചാം പ്രതി കൊച്ചുമോൻ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാണിച്ചുകൊടുക്കുകയും, പൊലീസ് കടൽതീരത്തുനിന്നും മനുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.