
ഹോർമൂസിൽ മൂന്ന് അമേരിക്കൻ നാവിക കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങളിൽ കപ്പലുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എത്രയും വേഗം ഇറാൻ കരാറിൽ ഏർപ്പെടണമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ കപ്പലുകളെ ആക്രമിച്ച ഇറാനെ വിമർശിച്ചായിരുന്നു ട്രംപിൻ്റെ പ്രതികരണം. ആക്രമണത്തിൽ അമേരിക്കയുടെ കപ്പലുകൾക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ആക്രമണം നടത്തിയ ഇറാന് കനത്ത നാശ നഷ്ടമുണ്ടായെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ ഡ്രോണുകളെയും മിസൈലുകളെയും നിമിഷനേരം കൊണ്ട് പ്രതിരോധിച്ചെന്നും ട്രംപ് പറയുകയുണ്ടായി. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികരണം നടത്തിയത്.
അതേസമയം അമേരിക്കയുടെ ആക്രമണത്തെ കുറ്റപ്പെടുത്തി ഇറാനും രംഗത്തെത്തി. അമേരിക്ക ജനവാസ മേഖലകളിൽ ആക്രമണം നടത്തി വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് ഇറാന്റെ ആരോപണം. സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ യുഎസ് നടപടിയിൽ തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചു. ഇതോടെ ഹോർമൂസ് കടലിടുക്കിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി.






