
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇതുസംബന്ധിച്ച് കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജന എന്ന പേരിലുള്ള പെണ്‍കുട്ടിയെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു. പരിചയപ്പെട്ടതിന് പിന്നാലെ ഓണ്‍ലൈന്‍ നിക്ഷേപ സാധ്യതകളെ യുവാവിനോട് സംസാരിച്ചിരുന്നു.
തുടർന്നാണ് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെണ്‍കുട്ടി പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 41 തവണകളായി 34 ലക്ഷം രൂപ യുവതി കൈക്കലാക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നിക്ഷേപിച്ച പണത്തിന് ഇരട്ടി ലാഭം ലഭിക്കും എന്ന് പറഞ്ഞാണ് പണം കൈവശപ്പെടുത്തിയത്. ഇവര്‍ നല്‍കിയ ലിങ്കിലൂടെ പണം അയച്ചു നല്‍കുകയായിരുന്നു. ചതിക്കപ്പെട്ടു എന്ന് മനസിലായി പിന്നീട് പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു.






