
കോട്ടയം: ചൂട് കൂടിയതോടെ മീന്‍ ലഭ്യത കുറഞ്ഞു, പിന്നാലെ വിലയും കൂടി. കൂടുതല്‍ ആവശ്യക്കാരുള്ള ചെറുമീനുകളുടെ വരവ് വലിയ തോതില്‍ കുറഞ്ഞുവെന്നു വ്യാപാരികള്‍ പറയുന്നു.
300 രൂപയ്ക്കു മുകളില്‍ വിലയുള്ള മീനുകളുമായി വണ്ടിയില്‍ പോയാല്‍ കാര്യമായ വില്‍പ്പന നടക്കില്ലെന്നും കച്ചവടക്കാര്‍ പറയുന്നു
ഈസ്റ്റര്‍, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ കടന്നുപോയിട്ടും അവധിക്കാലം, കല്യാണ സീസണ്‍ എന്നിവയുടെ ചുവട് പിടിച്ച് മീനിനു ഡിമാന്റ് വര്‍ധിച്ചിരുന്നു.
കടലിലും ചൂടു കൂടിയതോടെ, അയല, മത്തി, കിളിമീന്‍, നത്തോലി തുടങ്ങിയ ചെറുമീനുകളെല്ലാം കടലിലെ ചൂടുകുറഞ്ഞ ഭാഗത്തേക്കു നീങ്ങിയതാണു മത്സ്യലഭ്യത കുറച്ചത്. ചെറുവള്ളങ്ങള്‍ അൻപതു കിലോമീറ്റർ അധികം ഓടേണ്ടതുണ്ട്. ഇതു മത്സ്യ തൊഴിലാളികളുടെ ചെലവും വർധിപ്പിച്ചു.
സാധാരണക്കാരുടെ മീനെന്ന് അറിയപ്പെടുന്ന മത്തിക്കു വലിയ വിലയാണ്. കിലോയ്ക്ക് 200- 275 രൂപ വരെയാണ്. അയലയ്ക്കാവട്ടെ കിലോയ്ക്കു വലിപ്പമനുസരിച്ച് 220 മുതല്‍ 300 രൂപ വരെയാകും. കിളിമീനിന് 200നും 270നും ഇടയിലാണ് വില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂരയ്ക്ക് 270 രൂപയ്ക്കു മുകളില്‍ വില വന്നപ്പോള്‍ കേരമീന്റെ വില 440 രൂപയ്ക്കു മുകളിലാണ്. മങ്കട -200 -220, മോത -440, ഓലക്കൊഴുവ – 460 എന്നിങ്ങനെ പോകുന്നു വില നിലവാരം. സ്ഥലമനുസരിച്ചു വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും.
ചൂട് ഇനിയും ഉയര്‍ന്നാല്‍ കടലിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. താപനില കൂടുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവു ഗണ്യമായി കുറയുന്നതോടെ ഇത്തരം സാഹചര്യങ്ങളില്‍ മീനുകള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും.









