
കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോണ്‍ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിനേക്കാള്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും പരസ്യമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
ലവ് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെതിരെ വ്യാപകമായ ആക്രമണം നടന്നപ്പോള്‍ പ്രതിരോധിക്കാൻ പി.സി. ജോർജ് മാത്രമാണുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയായിരുന്നുവെന്ന് ഷോണ്‍ ചോദിച്ചു. സഭയ്ക്കടക്കം തിരിച്ചടിയായ എഫ്‌സിആർഎ ഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസ് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭാപത്രത്തെ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസും കെ.സി. വേണുഗോപാലുമാണെന്ന് ഷോണ്‍ ആരോപിച്ചു. കർണാടക, തെലങ്കാന സർക്കാരുകളുടെ പരസ്യം വാങ്ങി പത്രത്തെ വില്‍ക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി നേതാവായല്ല, മറിച്ച് ഒരു ക്രൈസ്തവ സഭാംഗം എന്ന നിലയിലാണ് തന്റെ വിയോജിപ്പുകള്‍ അറിയിക്കുന്നതെന്ന് ഷോണ്‍ പറഞ്ഞു. സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടായാല്‍ അതിനെ എതിർക്കാൻ സഭാ നേതാക്കളെപ്പോലെ തനിക്കും ബാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുന്നതിനായി സഭാ നേതാക്കളെ കാണുമെന്നും ഷോണ്‍ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.



