
പാലക്കാട്: പാലക്കാട് ആലത്തൂരിലെ 20 വയസുകാരി അസ്നയുടെ മരണത്തില്‍ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി മാതാപിതാക്കള്‍. പെണ്‍കുട്ടി ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ മാനസിക പീഡനമെന്ന് കുടുംബം ആരോപിക്കുന്നു.
എലിവിഷം ഉള്ളില്‍ ചെന്ന് ഏപ്രില്‍ 6 നാണ് അസ്ന മരിച്ചത്. അസ്നയെ ഭർത്താവ് അബ്ദു റഹ്മാനും മാതാവും ചേർന്ന് ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. അസ്ന പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. വൈകിയാണ് അസ്നയെ സ്കൂളില്‍ ചേർത്തത്.
മാർക്ക് കുറയും എന്ന പേടിയില്‍ ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കാൻ ഭർത്താവും കുടുംബവും ശ്രമിക്കുന്നതായി അസ്നയുടെ മാതാപിതാക്കള്‍ പറയുന്നു. വിഷം ഉള്ളില്‍ ചെന്നു എന്ന വിവരവും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരവും ഭർതൃവീട്ടുകാർ മറച്ചുവെച്ചു. അസ്ന മരിച്ചു എന്ന വിവരവും പിറ്റേന്നാണ് അറിയിച്ചത്. പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


