
കൊച്ചി: എഡിജിപി എസ്. ശ്രീജിത്ത് വിദേശത്തു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തതു സംബന്ധിച്ചുള്ള പരാതിയിലെ ആരോപണങ്ങൾ പരിഗണിക്കാനും നിയമാനുസൃതം ഉചിതമായ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശം നൽകി.
മലപ്പുറം ആർടിഒ എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന നൽകിയ ഹർജിയിലാണു സർക്കാരിനും വിജിലൻസ് ഡയറക്ടർക്കുമടക്കം നിർദേശം നൽകിയത്. ഇക്കാര്യത്തിൽ, 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു.
2026 ഫെബ്രുവരിയിൽ ദുബായിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പൊലീസ് യൂണിഫോമിൽ അദ്ദേഹം പങ്കെടുത്തു എന്നതുമായി ബന്ധപ്പെട്ടു രേഖകൾ ഹർജിക്കാരൻ ഹാജരാക്കി. എസ്. ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നതുൾപ്പെടെയാണു പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ദുബായിൽ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം എസ്. ശ്രീജിത്ത് അറിയിച്ചിരുന്നതായി കാണിക്കുന്ന അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. അതേസമയം, വിദേശത്തു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന്റെ രേഖകൾ സർക്കാർ ഹാജരാക്കിയിട്ടില്ല.
ആരോപണങ്ങൾ സത്യമാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് എതിർകക്ഷികൾക്കു നൽകാൻ നിർദേശിച്ച് ഹർജി തീർപ്പാക്കി. ഹർജിക്കാരന്റെ നിവേദനം വിജിലൻസ് ഡയറക്ടർക്കു ലഭിച്ചിരുന്നെന്നും തുടർനടപടികൾക്കു സർക്കാരിനു കൈമാറിയെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.







