
തിരുവനന്തപുരം : പാലക്കാട്ട് വോട്ടിന് പണം കൊടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബി.ജെ.പി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു.
ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗമായ ബിന്ദുവിനെതിരെ തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടി വിശദീകരണം.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ശോഭ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ബിന്ദു പരാതി നൽകിയത്. വോട്ടിന് പണം വിവാദത്തിൽ പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ച ശോഭ, കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തിയെന്നുപറയുന്ന ഫോൺകോളിന്റെ ഓഡിയോ റെക്കോർഡും ബിന്ദു പുറത്തു വിട്ടിരുന്നു.ഇന്നലെ രാവിലെയാണ് വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും പണിക്കുറ്റം തീർത്തുതരുമെന്ന് പറഞ്ഞതായും ബിന്ദു ആരോപിക്കുന്നു.
കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു.ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നാണ് ബിന്ദു പറയുന്നത്. പാലക്കാട്ടെ കുറ്റം ആരുടെയെങ്കിലും തലയിൽ വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബിന്ദു പറഞ്ഞു.’
ആലപ്പുഴയിലെ പാർട്ടിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നൽകി.
ആലപ്പുഴയിൽ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാനനേതൃത്വത്തിന് പരാതി നൽകിയിരുന്നു.ശോഭക്ക് ധാർഷ്ട്യമാണ്. സംസ്ഥാനനേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ശോഭ പക്ഷത്തേക്ക് എന്നെയുംചേർക്കാൻ ശ്രമിച്ചു. ഇതിന് ഞാൻ തയ്യാറായില്ല. ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിർത്തി. ശോഭയ്ക്ക് എതിരായ പോസ്റ്റ് നീക്കം ചെയ്തത് ജില്ലാനേതൃത്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു എന്നും ബിന്ദു വ്യക്തമാക്കിയിരുന്നു.



