
കണ്ണൂർ: കരിവെള്ളൂര്‍ ദിവ്യശ്രീ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയ്‌ക്കുമുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു.
മാങ്ങാട്ടുപറമ്പ് ബറ്റാലിയനിലെ ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീ, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനത്തിനൊരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന കൗണ്‍സിലിംഗിനിടെ രാജേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും പണം ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ചും ദിവ്യശ്രീ തുറന്നു പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. 2024-ല്‍ ദിവ്യശ്രീയെ പിതാവിന്റെ വീട്ടില്‍ വെച്ച് രാജേഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വിവാഹമോചനം നേടിയാല്‍ തന്റെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുമെന്ന് രാജേഷ് ഭയപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവം നടന്ന ദിവസം ബൈക്കിലെത്തിയ രാജേഷ്, ദിവ്യശ്രീയെ വടിവാള്‍ ഉപയോഗിച്ച് ശരീരമാസകലം വെട്ടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശരീരത്തിലേറ്റ നിരവധി വെട്ടുകള്‍ക്ക് പുറമെ, ചെവിക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൊലയ്‌ക്ക് ശേഷം വാള്‍ പുഴയിലെറിഞ്ഞ പ്രതി ബാറിലിരുന്ന് മദ്യപിക്കവേയാണ് പിടിയിലായത്.



