
പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്.
പുതിയ നിയമമനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രവർത്തന സജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് മാത്രമേ ഇടപാട് സാധ്യമാകൂ. ദേശീയപാത അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു. പുതിയ സംവിധാനമനുസരിച്ച് ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ഗേറ്റ് തുറന്നു നൽകാതെ ഹൈവേയിൽ നിന്ന് മാറ്റാൻ അധികൃതർക്ക് നിയമപ്രകാരം അധികാരമുണ്ടാകും.


