
ബ്രസീലിയ: ലാൻഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റസ്റ്റൊറന്റിന് മുകളിലേക്ക് തകർന്നു വീണ് നാല് പേർ കൊല്ലപ്പെട്ടു. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളില്‍ ആണ് ദാരുണമായ അപകടം സംഭവിച്ചത്. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ 10.30നു ശേഷമാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ലാന്റിംഗിനായി താഴ്ന്ന് പറന്ന വിമാനം റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് നിയന്ത്രണം വിട്ട് ഹോട്ടലിന് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. അകടത്തിന് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ പൊതു ജനങ്ങള്‍ക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
വിമാനം അപകടത്തില്‍പ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനം താഴേക്ക് വീഴുന്നതിനിടെ രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം തകർന്ന് വീണതോടെ റസ്റ്ററന്രിന് തീപിടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. സമീപത്തെ ഒരു കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പരിസരവാസികളെ സിവില്‍ ഡിഫൻസ് സംഘം ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


