
പാലക്കാട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിളാ മോർച്ചയുടെ പരാതിയിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി രംഗത്ത്. താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് ചോദിച്ച പിഷാരടി, തോൽവി ഉറപ്പായ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ നടത്തുകയാണെന്ന് ആരോപിച്ചു.
വിവാദ രാഷ്ട്രീയം മടുത്തുവെന്നാണ് എൻഡിഎ തന്നെ പറയുന്നതെങ്കിലും, യാഥാർത്ഥ്യത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അവരാണെന്ന് പിഷാരടി പറഞ്ഞു. തനിക്ക് ജനങ്ങളോട് പറയാനുള്ള നിരവധി വിഷയങ്ങൾ ഉണ്ടെങ്കിലും ബിജെപിക്ക് വിവാദങ്ങൾ മാത്രമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിഷാരടിക്കെതിരെ മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രഞ്ജിത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ “പീഡന വിഷയങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണ്, അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല” എന്ന തരത്തിൽ പിഷാരടി പരാമർശം നടത്തിയെന്നാണ് ആരോപണം. ഈ നിലപാട് സ്ത്രീ വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലാത്സംഗം പോലുള്ള ഗുരുതര കുറ്റങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതാണെന്നും, ഇത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നുമാണ് മഹിളാ മോർച്ചയുടെ ആവശ്യം.



