ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ്  സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വൻ അട്ടിമറി: അധികാരമൊഴിയുന്ന അവസാന നിമിഷത്തിലും ഇടതു സര്‍ക്കാരിന്റെ ഇടപെടല്‍: അയോഗ്യരായവരെ തിരുകി കയറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും നേരിട്ട് ഇടപെടുന്നതായാണ് ആക്ഷേപം.

Spread the love

തിരുവനന്തപുരം: അധികാരമൊഴിയുന്ന അവസാന നിമിഷത്തിലും സംസ്ഥാനത്തെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടതു സര്‍ക്കാരിന്റെ ഇടപെടല്‍.
തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസത്തില്‍ തിരക്കിട്ടു പുറത്തിറക്കിയ പ്രിന്‍സിപ്പാള്‍ റാങ്ക് ലിസ്റ്റില്‍ വന്‍ അഴിമതിയും മാനദണ്ഡ ലംഘനങ്ങളും വ്യക്തമാണ് . യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചും കോടതി വിധികള്‍ അട്ടിമറിച്ചും ഭരണാനുകൂല സംഘടനയിലെ അധ്യാപകരെ തിരുകിക്കയറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും നേരിട്ട് ഇടപെടുന്നതായാണ് ആക്ഷേപം.

video
play-sharp-fill

ഏഴു വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന പ്രിന്‍സിപ്പല്‍ നിയമന പ്രക്രിയയില്‍ തുടക്കം മുതലേ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കലര്‍ന്നിരുന്നു. 2022-ല്‍ കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായിരുന്ന വിഘ്നേശ്വരി ഐഎഎസിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ 44 പേരുടെ യോഗ്യതാ ലിസ്റ്റ് അട്ടിമറിക്കാന്‍ ഭരണപക്ഷ അധ്യാപക സംഘടനയായ എകെജിസിടി (AKGCT) രംഗത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗവേഷണ പ്രബന്ധങ്ങളുടെ കുറവും അക്കാദമിക് സ്‌കോറിലെ പിന്നാക്കാവസ്ഥയും കാരണം സംഘടനയിലെ പ്രമുഖര്‍ പുറത്തായതാണ് ലിസ്റ്റ് തടയാന്‍ കാരണമായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ഈ ലിസ്റ്റ് നേരിട്ട് പരിശോധിക്കുകയും നിയമനത്തില്‍ അന്യായമായി ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

കോടതിയും ട്രൈബ്യൂണലും ഇടപെട്ടതിനെത്തുടര്‍ന്ന് 36 പേര്‍ക്ക് പ്രൊവിഷണല്‍ നിയമനം നല്‍കിയെങ്കിലും, സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പകപോക്കല്‍ തുടരുകയാണ്. കേസ് കൊടുത്ത അധ്യാപകരെ സംസ്ഥാനത്തിന്റെ ഏറ്റവും വിദൂരമായ മലയോര മേഖലകളിലേക്ക് മാറ്റിയപ്പോള്‍, പ്രമുഖ ഗവണ്‍മെന്റ് കോളേജുകളായ എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, കോട്ടയം ഗവ. കോളേജ് എന്നിവിടങ്ങളില്‍ ‘ഇന്‍-ചാര്‍ജ്’ ഭരണം ഏല്‍പ്പിച്ചു. കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ യോഗ്യരായവര്‍ ഉണ്ടായിരിക്കെ, മാനദണ്ഡങ്ങള്‍ പാലിക്കാത്ത അധ്യാപകന് ചാര്‍ജ് നല്‍കിയതിലൂടെ കോളേജിന്റെ നാക് അക്രഡിറ്റേഷന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായതായി ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026 ഫെബ്രുവരിയില്‍ നടന്ന ഇന്റര്‍വ്യൂ പ്രക്രിയ വെറും പ്രഹസനമായിരുന്നു. ഒരാള്‍ക്ക് വെറും രണ്ട് മിനിറ്റ് മാത്രം സമയം നല്‍കി നടത്തിയ ഇന്റര്‍വ്യൂവില്‍, യുജിസി നിഷ്‌കര്‍ഷിക്കാത്ത ചോദ്യങ്ങളാണ് ചോദിച്ചത്. ഇതിലൂടെ യോഗ്യരായ പലരെയും റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താക്കി.തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച മാര്‍ച്ച്‌ 8 ഞായറാഴ്ച അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. അന്ന് പാതിരാത്രി 12:45-നാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടത് . തൊട്ടുപിന്നാലെ തിങ്കളാഴ്ച രാവിലെ 7 മണിയോടെ നിയമന ഉത്തരവും ഇറങ്ങി . എല്ലാ നടപടിക്രമങ്ങളും തെറ്റിച്ച്‌ സാങ്കേതിക പഴുതുകള്‍ മുതലാക്കിയാണ് പാര്‍ട്ടിയിലെ ഇഷ്ടക്കാര്‍ക്കു വേണ്ടി ഈ മിന്നല്‍ നീക്കം നടത്തിയത്.

മുന്‍പ് തയ്യാറാക്കിയ രണ്ട് ലിസ്റ്റുകളിലും അയോഗ്യരാണെന്ന് കണ്ട് പുറത്താക്കപ്പെട്ടവര്‍ പുതിയ ലിസ്റ്റില്‍ ഒന്നാം റാങ്കുകാരായി മാറി. വ്യാജ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചു എന്ന് കണ്ടെത്തുകയും പുറത്താക്കുകയും ചെയ്ത 23 പേരും പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചു . യുജിസി അംഗീകരിച്ച ജേര്‍ണലുകള്‍ക്ക് പകരം ലോക്കല്‍ മാഗസിനുകളും കോളേജ് ജേര്‍ണലുകളും ഗവേഷണ രേഖകളായി അംഗീകരിച്ചാണ് ഈ അട്ടിമറി നടത്തിയത്.

സെലക്ഷന്‍ കമ്മിറ്റിയിലെ ആള്‍മാറാട്ടം, കോടതി വിധികള്‍ ലംഘിക്കല്‍, ഭരണപക്ഷ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ മാറ്റം വരുത്തല്‍ എന്നിവയ്ക്കെതിരെ അധ്യാപക സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അര്‍ഹരായ ഒട്ടേറെ അധ്യാപകരുടെ അവസരം നഷ്ടപ്പെടുത്തിയ ഈ നിയമനങ്ങള്‍ക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലിസ്റ്റില്‍ നിന്നും പുറത്തായ യോഗ്യരായ അധ്യാപകര്‍. ഗവണ്‍മെന്റ് കോളേജുകളുടെ അക്കാദമിക് നിലവാരത്തെ തകര്‍ക്കുന്ന ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിനൊക്കെ ഇടതു സര്‍ക്കാര്‍ കണക്കു പറയേണ്ടിവരും