
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന് സ്ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്, വിമന്‍സ് കോളേജ് ജംഗ്ഷന്, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, കരമന, കല്‍പാളയം, നീറമണ്‍കര, പാപ്പനംകോട് റോഡിലും കരമന, കുഞ്ചാലമൂട്, പൂജപ്പുര, ജഗതി, ഡിപിഐ, വിമന്‍സ് കോളേജ് റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളിലും ഇടറോഡുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന കൈമനം പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂര്‍, തൈക്കാട്, ചൂരക്കാട്ട്, പാളയം എന്നീ ഭാഗങ്ങളില്‍ നിന്നും കിളളിപ്പാലം, കരമന ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.


