രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്ന് നീക്കിയതിന് പിന്നാലെ വിമർശനവുമായി രാഘവ് ചദ്ദ; ‘തന്നെ നിശ്ശബ്ദനാക്കി, പക്ഷെ പരാജയപ്പെട്ടിട്ടില്ല’

Spread the love

കഴിഞ്ഞ ദിവസമാണ് രാജ്യസഭാ ഉപനേതാവ് പദവിയിൽ നിനിന്നും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയെ പാർട്ടി നീക്കം ചെയ്തത്. ഈ നടപടിക്ക് പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി രാഘവ് ചദ്ദ രംഗത്തെത്തി. തന്നെ നിശ്ശബ്ദനാക്കിയിരിക്കാം, പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്ന് രാഘവ് ചദ്ദ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സാധാരണ ജനങ്ങളുടെ വിഷയങ്ങളാണ് താൻ പാർലമെന്റിൽ ഉയർത്തിയത്. എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത് എന്നറിയില്ല. ജനങ്ങൾക്കൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്നും രാഘവ് ചദ്ദ പറഞ്ഞു. എക്സിലാണ് രാഘവ് ചദ്ദ വീഡിയോ സന്ദേശം പങ്കുവെച്ചത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണോ എന്നാണ് രാഘവ് ചദ്ദ ചോദിച്ചത്.

video
play-sharp-fill

എയർപോർട്ടുകളിലെ ഉയർന്ന ഭക്ഷണവില, ഗിഗ്‌ വർക്കർമാരുടെ പ്രശ്നം, ഭക്ഷണം, ടോൾ പ്ലാസ വിഷയങ്ങൾ, മൊബൈൽ റീചാർജ് കൊള്ള എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഞാൻ പാർലമെന്റിൽ സംസാരിച്ചത്. ഇതെല്ലാം സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് എങ്ങനെയാണ് ദ്രോഹമായി മാറിയത് എന്നും രാഘവ് ചദ്ദ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് രാഘവ് ചദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തുനല്‍കിയത്. രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. രാഘവിന് എഎപിയുടെ ക്വാട്ടയില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിന് അയച്ച കത്തില്‍ എഎപി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.