
ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു : ഇന്ത്യയ്ക്ക് അഭിമാനമായ നിമിഷം
ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്‌ക്ക് ശേഷമാണ് ഇന്നു രാവിലെ 9.02ഓടെ ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ഇതോടെ ദൗത്യത്തിലെ സങ്കീർണമായ പ്രക്രിയ വിജയിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ പ്രവേശിച്ചത്. ഇനി ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബർ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂർത്തിയാകുക.
സെപ്തംബർ എഴിനു പുലർച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റർ അടുത്തെത്തും. പിന്നീടാണ് പേടകത്തിൽ നിന്ന് പുറത്തേക്കു വരുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടും. ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ ഒരു വർഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.