
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടില്‍ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ സഹകരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
‘സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വാട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നല്‍കാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ കളിയാക്കുകയും സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വാസവൻ പറഞ്ഞത്.
മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേണ്‍ അടിക്കുകയും ആയിരുന്നു മുഖ്യമന്ത്രിയുടെ രീതി. ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പ്രിംഗ്ലർ മുതല്‍ ബ്രുവറിസ് , ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും തുറന്നുകാട്ടിയപ്പോള്‍ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്. എന്നാല്‍ സകല ഇടപാടുകളില്‍ നിന്നും അവസാനം നാണംകെട്ട് യൂടേണ്‍ അടിക്കേണ്ടി വന്നു.
ടി സി എസ് അടക്കമുള്ള സോഫ്റ്റ്‌വെയർ ഭീമന്മാരെ കേരളത്തില്‍ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികള്‍ക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയില്‍ നിബന്ധനകള്‍ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയെക്കാള്‍ നാലിരട്ടി തുക ക്വാട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കണ്‍സോർഷ്യത്തിന് അനധികൃതമായി കരാർ നല്‍കാനുള്ള നീക്കമായിരുന്നു സർക്കാരിന്റേത്.പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ പ്രത്യേക അനുമതിയോടെ നടപടികള്‍ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം.
സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത് എന്നും ചെന്നിത്തല ചേർത്തു.



