
ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിക്കുകയായിരുന്നു. ശരത്തിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്.
സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത് മർദിച്ചത്. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവിൽ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.



