വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച: പൊന്‍കുന്നം സ്വദേശികളായ ദമ്പതികളുടെ പരാതിയിൽ ഫോട്ടോഗ്രഫി സ്ഥാപനം 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

Spread the love

കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

video
play-sharp-fill

പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മേയ് 19 നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിംഗിന്റെ 95000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉള്‍പ്പെടെയുള്ള പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡിംഗിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ബിന്ദു ആര്‍, കെ.എം. ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.