
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ മുനിസിപ്പല്‍ ഇരവുകാട് വാർഡില്‍ ഷിജു (49) ആണ് പിടിയിലായത്. മുൻപും സമാന കേസില്‍ പിടിയിലായിട്ടുള്ള ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വില്‍പന തുടർന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ 26ന് ഇരവുകാട് സ്വദേശിനിയായ യുവതി വീട്ടിലെ ശുചിമുറിയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ കവർ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂള്‍ വിദ്യാർഥിയായ മകനോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്റെ പിതാവായ ഷിജുവാണ് ഇത് നല്‍കിയതെന്ന് വ്യക്തമായത്. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്‌എച്ച്‌ഒ വിനീഷ് വി എസിന് പരാതി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിൻസിപ്പല്‍ എസ് ഐ നവീൻ ജോർജ് ഡേവിഡ്, സിപിഒമാരായ അരുണ്‍ ജി, ഡാരില്‍ നെല്‍സണ്‍ എന്നിവർ തിരുവമ്പാടി കള്ളുഷാപ്പിനു സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയില്‍ പരിശോധന നടത്തി. രഹസ്യമായി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



