
കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപം സാധാരണയില്‍ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തില്‍, സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ചിക്കൻ പോക്സ് പോലുള്ള പകർച്ചവ്യാധികളും പടരാൻ സാധ്യതയുള്ളതിനാല്‍ പ്രതിരോധ മാർഗ്ഗങ്ങള്‍ കർശനമായി പാലിക്കണം.
പ്രതിരോധ മാർഗ്ഗങ്ങള്‍:
ചൂടിന് കാഠിന്യമേറുമ്പോള്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാം. മദ്യം, ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ കഴുകി മാത്രം ഉപയോഗിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ശ്രദ്ധിക്കാൻ: കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഏർപ്പെടുന്നവരും ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യാഘാത ലക്ഷണങ്ങള്‍: ശക്തമായ തലവേദന, തലകറക്കം, ശക്തികുറഞ്ഞ വേഗതയിലുള്ള നാഡിമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ആരോഗ്യ പ്രശ്നമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍:
വെയിലത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക.
ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുക; ഫാൻ, എസി എന്നിവയുടെ സഹായം തേടുക.
ധാരാളം പാനീയങ്ങളും പഴവർഗ്ഗങ്ങളും സാലഡും കഴിക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക



