
കോഴിക്കോട്: കുടുംബവീടിനെ ജപ്തി ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് മുസ്ലിം ലീഗ് നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി ഡോ. എം.കെ. മുനീർ. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഏകദേശം 49 ലക്ഷം രൂപയുടെ ബാധ്യത മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അക്കൗണ്ടിൽ നിന്ന് അടച്ചതായാണ് വിവരം. “വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്” എന്ന ഉറച്ച ആശ്വാസവാക്കുകളോടെ കൂടെയുണ്ടായ പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദിയുണ്ടെന്ന് മുനീർ വ്യക്തമാക്കി.
പ്രയാസഘട്ടത്തിൽ പിന്തുണയായി നിന്ന പാർട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുമെന്ന് മുനീർ പറഞ്ഞു. ആത്മവിശ്വാസവും ശക്തിയും പകർന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, സഹോദരനെ പോലെ കൂടെയുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ ഓർമ്മകൾ ചേർന്നിരിക്കുന്ന വീടിനെ സംരക്ഷിക്കാനായത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതിനെ തുടർന്ന് നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഇത് 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നുവെങ്കിലും അടയ്ക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. മാർച്ച് 31നകം ബാധ്യത തീർക്കാത്ത പക്ഷം ജപ്തി നടപടിയിലേക്ക് നീങ്ങുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ പണിത ഈ വീട് പിന്നീട് മുനീർ പുതുക്കിപ്പണിതതും ലീഗിന്റെ നിരവധി നിർണായക തീരുമാനങ്ങൾക്ക് വേദിയായ ഇടവുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


