
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ തീയറ്ററുകളിൽ തിരക്കേറുമ്പോൾ പോക്കറ്റ് വീർപ്പിക്കാനുള്ള വഴി തേടുകയാണ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന മാഫിയ സംഘം. തീയറ്റുകളിലേയ്ക്കുള്ള വഴി മുതൽ ടിക്കറ്റ് കൗണ്ടർ വരെ സംഘടിച്ച് നിൽക്കുന്ന മാഫിയ സംഘം ടിക്കറ്റുകൾ മൂന്നിരട്ടി വരെ വിലയ്ക്കാണ് വിൽക്കുന്നത്. 100 രൂപയുടെ ടിക്കറ്റിന് മുന്നൂറ് രൂപ വരെ ഈടാക്കുന്ന മാഫിയ സംഘം ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിൽ സജീവമായ കുടുംബങ്ങളെ അകറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
നഗരത്തിൽ ആനന്ദ്, അഭിലാഷ്, ആഷ തീയറ്ററുകളിലാണ് ഇപ്പോൾ മികച്ച സിനിമകൾ ഓടുന്നത്. എന്നാൽ, ഈ സിനിമകൾക്ക് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തീയറ്ററുകളിലേയ്ക്ക് എത്തുന്ന ആളുകളെ തടഞ്ഞു നിർത്തി, സിനിമ ഹൗസ് ഫുൾ ആയെന്നും ടിക്കറ്റ് ഇല്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. തുടർന്ന് ടിക്കറ്റ് ബ്ലാക്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്യും. തീയറ്റർ അധികൃതർ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായാൽ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഗുണ്ടാ സംഘങ്ങളും പോക്കറ്റടിക്കാരുമാണ് ബ്ലാക്ക് ടിക്കറ്റ് മാഫിയ സംഘത്തെ നിയന്ത്രിക്കുന്നത്. ഇവരുടെ ഭീഷണി പലപ്പോഴും തീയറ്റർ ഉമടസ്ഥർക്കും ജീവനക്കാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
തീയറ്ററിലേയ്ക്കുള്ള വാഹനങ്ങളുടെ ഗതാഗതത്തെയും നിയന്ത്രിക്കുന്നത് ഇതേ മാഫിയ സംഘത്തിൽ പ്രവർത്തിക്കുന്നവരാണ്. വാഹനങ്ങൾ കടന്നു വരുമ്പോൾ കൈകാട്ടി നിർത്തുകയും പാർക്കിങ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നത് ഇതേ മാഫിയ സംഘങ്ങളാണ്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് സംഘം കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. തീയറ്ററിൽ തിരക്കേറുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ എത്തണമെന്നാണ് തീയറ്ററിൽ എത്തുന്നവരുടെ ആവശ്യം.


