സി പി ഐ യുടെ ഉരുക്കു കോട്ടയായ വൈക്കത്ത് ഇക്കുറി കാറ്റ് മാറി വീശുമോ? മൂന്നു മുന്നണികളും ആഞ്ഞ് പിടിക്കുകയാണ്: ഇവിടെ ജേതാവിനെ നിശ്ചയിക്കുക കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും

Spread the love

കോട്ടയം: സി.പി.ഐയുടെ ഉരുക്കു കോട്ടയായ വൈക്കം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും. പി. പ്രദീപാണു സി.പി.ഐ.
സ്ഥാനാര്‍ഥി. കെ. ബിനിമോനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമ്ബോള്‍ രണ്ടു തവണ സി.പി.ഐ. മുൻ എം.എല്‍.എയായിരുന്ന കെ. അജിത് ബി.ജെ.പിയ്ക്കായി പോരിനിറങ്ങിയിരിക്കുന്നത്.

video
play-sharp-fill

വൈക്കം നഗരസഭയും കല്ലറ, വെച്ചൂര്‍, തലയാഴം, ടിവി പുരം, ഉദയനാപുരം, ചെമ്ബ്, മറവന്‍തുരുത്ത്, തലയോലപ്പറമ്ബ്, വെള്ളൂര്‍ പഞ്ചായത്തുകള്‍ ചേരുന്നതാണു വൈക്കം മണ്ഡലം.

വെച്ചൂര്‍, തലയാഴം, ഉദയനാപുരം, ടി.വി പുരം, മറവന്‍തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണു ഭരണം.
വൈക്കം നഗരസഭയും കല്ലറ, ചെമ്ബ്, തലയോലപ്പറമ്ബ് പഞ്ചായത്തുകളില്‍ യു.ഡി.എഫിനും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടെ ജേതാവിനെ നിശ്ചയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1977 മുതല്‍ സംവരണ മണ്ഡലമാണു വൈക്കം. 1957, 65,91 വര്‍ഷങ്ങള്‍ ഒഴികെ ഇടതു സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇവിടെ നിന്നു ജയിക്കുന്നത്. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മറ്റു മണ്ഡലങ്ങള്‍ മാറിയാലും വൈക്കത്തിന്റെ ഇടതു മനം മാറാറില്ല.

വൈക്കത്തിന്റെ സി.പി.ഐ. ആഭിമുഖ്യവും മണ്ഡലത്തിലെ വിപുലമായ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്ന വിശ്വാസത്തിലാണു പ്രദീപ്. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണു സി.പി.ഐ. നേരിടുന്ന വെല്ലുവിളി.
വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി, സിനിമശാലകള്‍ അന്യംനിന്ന വൈക്കത്ത് കെ.എസ്.എഫ്.ഡി.സി തിയറ്റര്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല.

വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശോച്യാവസ്ഥയില്‍. ചെമ്ബുമൂലക്കടവ് പാലത്തിനുള്ള കാത്തിരിപ്പിന്ന് ഇന്നും അറുതിയില്ല. ചെമ്ബ് വാലേല്‍ പാലവും ദുര്‍ഗതിയില്‍ എന്നതെല്ലാം സി.പി.ഐയ്ക്കു തരിച്ചടിയാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലങ്ങള്‍ 191.63 കോടി, റോഡുകള്‍- 593.55 കോടി, വിദ്യാഭ്യാസം- 40.9 കോടി, ആരോഗ്യം -138.23 കോടി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം- 24.65 കോടി, ജലഗതാഗതം- 9.45 കോടി, ക്ഷീരഗ്രാമം- 1.75 കോടി, സാംസ്‌കാരികം- 31.56 കോടി, കായികം- 101.18. കോടി, ശുദ്ധജലവിതരണം- 187.65 കോടി, കാര്‍ഷിക വികസനം- 41.23 കോടി ടൂറിസം- 7.4 കോടിയും ചെലവഴിച്ചുവെന്നു എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നു.

ഇടതു വിരുദ്ധ വികാരത്തിലാണു യു.ഡി.എഫ്. പ്രതീക്ഷ. ഇക്കുറി പ്രാദേശിക നേതാവായ കെ.ബിനിമോനെ പ്രത്യേകിച്ചു മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നത് കോണ്‍ഗ്രസിന് നേട്ടമാണ്.

തലയാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു കെ.ബിനിമോന്‍. എം.ജി. സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യു. ജില്ലാ സെക്രട്ടറി,സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കൊതവറ സഹകരണ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്.

അപ്രതീക്ഷിത നീക്കത്തിലൂടെ മുന്‍ എം.എല്‍.എയെ ഒപ്പം കൂട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. കെ.അജിത് ഏതാനും ആഴ്ചകള്‍ക്കു മുമ്ബാണു ബി.ജെ.പിയില്‍ ചേര്‍ന്നത്, പിന്നാലെ സീറ്റ് ബി.ഡി.ജെ.എസില്‍ നിന്നു സീറ്റ് ഏറ്റെടുത്ത് അജിത്തിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

മണ്ഡലത്തില്‍ അജിത്തിനുള്ള സ്വാധീനം, സി.പി.ഐ വോട്ടിലെ വിള്ളലുകള്‍, ബി.ജെ.പി, ബി.ഡി.ജെ.എസ്. വോട്ടുകളുടെ സമാഹരണം എന്നിവയില്‍ എന്‍.ഡി.എ. ക്യാമ്ബ് പ്രതീക്ഷ പുലര്‍ത്തുന്നു.