
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്. സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി.
പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് സതീശൻ നല്‍കിയത്. പ്ലാച്ചിമട സമര സമിതിയാണ് സതീശന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്.
ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേമത്തെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. അവസാനം പരിഗണിക്കാമെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് പരാതി. തുടര്‍ന്ന് പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധനക്കിടെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പത്രിക പരിഗണിക്കുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നുവെന്ന് റിട്ടേണിങ് ഓഫീസര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
കുന്നംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി എ.സി മൊയ്തീന്റെയും മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എ.പ്രഭാകരന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്‍റെ ഒരു സെറ്റ് പത്രിക തള്ളി.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളില്‍ നിന്ന് ലഭിച്ച നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയതി ഇന്നലെ അവസാനിച്ചിരുന്നു.
140 മണ്ഡലങ്ങളിലായി 1,252 സ്ഥാനാർഥികളില്‍ നിന്നായി 2,117 പത്രികകളാണ് സമര്‍പ്പിച്ചത്. മാർച്ച് 26 വരെ പത്രിക പിന്‍വലിക്കാനാകും. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതല്‍ 29 വരെ നടക്കും.



