
ലേബർ റൂമില്‍ വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടറായ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ രാജേകോട്ടിലാണ് സംഭവം. സദ്ഹു വാസ്വാനി റോഡിലുള്ള ആശുപത്രിയിലെ ലേബർ റൂമിലാണ് ഡോക്ടർ കമല്നന്ദ ഒളിക്യാമറ വെച്ചത്. ഇതേ ആശുപത്രിയിലെ വനിതാ ഡോക്ടറും മറ്റൊരാളുമായി ലേബർ റൂമില്‍വെച്ച് അടുത്തിടപഴകിയത് ഒളിക്യാമറയില്‍ പതിയുകയായിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങൾ കാണിച്ച് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് കമല്‍ അറസ്റ്റിലായത്.
ലേബർ റൂമിലെ ബള്‍ബ് ഹോള്‍ഡറിലാണ് ക്യാമറ ഒളിപ്പിച്ചത്. ലൈറ്റ് ഓണാക്കുമ്പോള്‍ ക്യാമറ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇയാള്‍ ക്യാമറയിലെ മെമ്മറി കാർഡ് മാറ്റിക്കൊണ്ടിരുന്നു. ഇതിനിടെയാണ് വനിതാ ഡോക്ടറും കാമുകനും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ കാണിച്ച് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കമല്‍ നന്ദ പണമായി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന യുവതി 50,000 രൂപ പ്രതിക്ക് നല്‍കുകയും ചെയ്തു.
മാത്രവുമല്ല യുവതിയെ ഭീഷണിപ്പെടുത്തുന്നതിനായി മറ്റ് ചിലരെ ഇടനിലക്കാരായും വ്യാജ മാദ്ധ്യമപ്രവർത്തകരായും പ്രതി ചട്ടംകെട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇയാളില്‍ നിന്ന് 3000 വീഡിയോ ടേപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. 2023 മുതല്‍ കമല്‍ നന്ദ ഇത്തരത്തില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകർത്തിക്കൊണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


