
എറണാകുളം: വടുതലയിൽ വാടകവീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. അശ്വതിയുടെ ഭർത്താവിന്റെ മുൻകാല ആത്മഹത്യയെ തുടർന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തിയത് മൂലമുള്ള മാനസിക വിഷമമാണ് സംഭവത്തിന് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.
രണ്ടുമാസം മുൻപാണ് ഇവർ വടുത കർഷക റോഡിലെ വീട്ടിൽ വാടകയ്ക്ക് താമസമാരംഭിച്ചത്. രണ്ട് ദിവസമായി വിവരമില്ലാതായതിനെ തുടർന്ന് വീട്ടുടമസ്ഥന്റെ നിർദ്ദേശപ്രകാരം ബന്ധു പരിശോധിച്ചപ്പോൾ, ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി. പ്രേമാനന്ദ് കൃഷ്ണ അറിയിച്ചു. 14, 5 വയസ്സുള്ള രണ്ട് ആൺകുട്ടികളും രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് മരിച്ച കുട്ടികൾ. മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


