
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.ഏറ്റുമാനൂരില്‍ മന്ത്രി വി എൻ വാസവനെതിരെ മുൻ എംഎല്‍എ ജോസഫ് വാഴയ്ക്കനാവും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നടി വീണാ നായരാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വാശിയേറിയ മത്സരം നടക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ ഡോ. എൻ ജയരാജ് എംഎല്‍എയ്ക്ക് എതിരെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് മത്സരിക്കുവാനുളള സാധ്യത ഏറി. ജില്ലാ പ്രസിഡൻ്റ് എന്ന നിലയിലെ മികവും, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എല്ലാം വിജയിച്ച ചരിത്രവുമുള്ള സുരേഷ് മത്സരരംഗത്ത് എത്തുന്നത് വിജയ സാധ്യത വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.
അതേസമയം യുഡിഎഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യുസിന്റെ പേരും പരിഗണനയിലാണ്.
കാഞ്ഞിരപ്പള്ളി ക്രിസ്ത്യൻ മേഖല എന്ന നിലയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയാകും കൂടുതൽ വിജയ സാധ്യതയെന്നാണ് വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ എൻഡിഎ മുൻ എംഎല്‍എ പി സി ജോർജിനെ രംഗത്ത് ഇറക്കി കഴിഞ്ഞു. മുൻ ഡിസിസി പ്രസിഡൻ്റ് ടോമി കല്ലാനി തന്നെ ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി എത്തുമെന്നാണ് റിപ്പോർട്ട്. തലപ്പാലം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സജി ജോസഫിൻ്റെ പേരും പരിഗണനയില്‍ ഉണ്ട്.
കോട്ടയം ജില്ലയിലെ ബാക്കി സിറ്റുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.ജില്ലയില്‍ ഇനി പ്രഖ്യാപിക്കാനുള്ള സീറ്റിലെ ബിജെപി സ്ഥാനാർത്ഥി ലിസ്റ്റും ഇന്ന് പുറത്തു വരുന്നതോടെ അടുത്ത 20 ദിവസം വാശിയേറിയ പ്രചാരണം പരിപാടികളിലേക്ക് മുന്നണികള്‍ കടക്കും



