
എല്‍പിജി പ്രതിസന്ധിക്കു താല്‍ക്കാലിക ആശ്വാസമായി 92,700 ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ നാളെയും മറ്റന്നാളുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങളില്‍ എത്തും.
ഇന്ത്യന്‍ പതാകയുള്ള ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ മൂന്ന് നാവികസേനാ കപ്പലുകളും പ്രദേശത്തുണ്ട്. ശിവാലിക് എല്‍പിജി ടാങ്കറില്‍ 46,000 മെട്രിക് ടണ്‍ എല്‍പിജിയും നന്ദാദേവി എല്‍പിജി ടാങ്കറില്‍ 46,000 മെട്രിക് ടണ്‍ എല്‍പിജിയും ഉണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇറാനുമായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഹോര്‍മുസ് കടലിടുക്ക് പ്രദേശത്തുണ്ടായിരുന്ന കപ്പലുകള്‍ക്കു യാത്ര തുടരാന്‍ വെള്ളിയാഴ്ച രാത്രി അനുമതി ലഭിച്ചതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു. അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകള്‍ക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകള്‍ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. ഇന്ത്യൻ കപ്പലുകള്‍ ഇനിയും സുരക്ഷിതമായി ഹോർമുസ് കടക്കുമെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാൻ പ്രതിനിധിയായ മൊഹമ്മദ് ഫത്താലി ഇന്ത്യ ഇറാന്റെ ഉറ്റ സുഹൃത്താണെന്നും ശുഭകരമായ വാർത്തകള്‍ കേള്‍ക്കാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ശിവാലിക്, നന്ദാദേവി എന്ന കപ്പലുകള്‍ ഹോർമുസ് കടന്നത്.



