
കൊല്ലം : ചാത്തന്നൂര്‍ നിയമസഭാ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്കുന്നതില് എതിര്‍പ്പ് ശക്തമാക്കി കോണ്‍ഗ്രസ്. രാജി ഭീഷണിയുമായി ചാത്തന്നൂര്‍ ബ്ലോക്ക കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തില്‍ സേവ് കോണ്‍ഗ്രസ് ചാത്തന്നൂരിന്റെ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.കൈപ്പത്തി ചിഹ്ന്നത്തില്‍ വോട്ട് ചെയ്യാൻ കോണ്‍ഗ്രസ് നേതൃത്വം അവസരം നല്‍കണമെന്ന് പോസ്റ്ററിലെ ആവശ്യം.
പോസ്റ്റര്‍ പ്രതിഷേധത്തിനിടെയാണ് പഞ്ചായത്തുകളിലെ സ്ഥാനങ്ങള്‍ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഭീഷണി മുഴക്കിയത്. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നല്കിയാല് യുഡിഎഫിലേക്ക് എത്തേണ്ട ഇടതുവിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ചാത്തന്നൂരില്‍ അക്കൗണ്ട് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലത്ത് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ചടയമംഗലത്തും ചാത്തന്നൂരും കോണ്‍സില്‍ കഴിഞ്ഞ കുറെ ദിവസമായി അതൃപ്തി തുടരുകയാണ്. ചാത്തന്നൂർ നിയമസഭാ മണ്ഡലം ഫോർവേഡ് ബ്ലോക്കിന് നല്‍കാനുള്ള നീക്കത്തിനെതിരെ നേതൃത്വത്തിന് പരാതി പ്രവാഹമാണ്. കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ സീറ്റ് നല്‍കിയില്ലെങ്കില്‍ രാജി അടക്കമുളള തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് നേരത്തെയും നേതാക്കള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പഞ്ചായത്തില്‍ പോലും മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നത് പരാജയം വിളിച്ചു വരുത്തുമെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വിമർശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടയമംഗലത്ത് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസിലെ കലഹം. കശുവണ്ടി കേസും പിണറായി ഭക്തനെന്ന ആക്ഷേപവുമാണ് ചന്ദ്രശേഖരനെതിരെ ഒരു വിഭാഗം ഉയർത്തുന്നത്. മണ്ഡലത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.



