
ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും എതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്.
ഇന്ന് രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെയാണ് ഹര്‍ഭജന്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചത്.രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓണ്‍ലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ഹര്‍ഭജൻ ആവശ്യപ്പെട്ടു.
16 വയസ്സില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്.ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ ഏർപ്പെടുത്തണം.ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് കുട്ടികള്‍ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു. നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങള്‍ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയില്‍ രൂപപ്പെടുത്തുകയാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.



