
കൊച്ചി: വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉൾപ്പെടെ മൂന്നു പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.
എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പിൽ നടക്കുന്ന ചടങ്ങിൽ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
സ്‌റ്റേഡിയം വളപ്പിലെ പന്തലിൽ എൻ.ഡി.എ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതൽ പന്തൽ വരെ റോഡ്ഷോയിൽ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.
10,800 കോടിയുടെ
വികസന പദ്ധതികൾ
□ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിന് തറക്കല്ലിടൽ – നിക്ഷേപം 5,500 കോടി
□ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ആറു വരിപ്പാത ഉദ്ഘാടനം – ചെലവ് 2,650 കോടി
□കോഴിക്കോട് വെങ്ങളം – രാമനാട്ടുകര ആറു വരി ബൈപ്പാസ് ഉദ്ഘാടനം – ചെലവ് 2,140 കോടി
□കേരളത്തിലെ 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം
□അമൃതഭാരത് പദ്ധതിയിൽ വികസിപ്പിച്ച ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം
□വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ റോഡ് റെയിൽപ്പാത സമർപ്പണം
□പാലക്കാട് -പൊള്ളാച്ചി ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം
□കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ പദ്ധതിക്ക് തറക്കല്ലിടൽ



