
തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്.
വാഗ്ദാനം നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ രണ്ടുമാസം കൊണ്ട് കെഎസ്‌ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്നും മന്ത്രി പറഞ്ഞു.
‘ഇപ്പോള്‍ കെഎസ്‌ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യയാത്ര എന്നത് വനിതാദിനത്തില്‍ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോണ്‍ഗ്രസുകാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടകയില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പോയി. ഇപ്പോള്‍ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്‌ആർടിസി ലാഭത്തിലായിട്ടില്ല.
മറിച്ച് ദെെനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാള്‍ കൂടുതല്‍ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പെെസ കൊടുക്കാനുള്ളതുള്‍പ്പടെ കെഎസ്‌ആർടിസിക്ക് പല കടങ്ങളും ബാദ്ധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകള്‍ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.
രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനം രണ്ടുമാസം നല്‍കിയാല്‍ കെഎസ്‌ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്‌ആർടിസിയുമുണ്ടാകില്ല. കെഎസ്‌ആർടിസിയെ എനിക്കറിയുന്നപോലെ അവർക്കറിയില്ലല്ലോ. തിരഞ്ഞെടുപ്പ് വരുന്നുവെന്ന പറഞ്ഞ് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്‌ആർടിസിക്ക് ഇത് താങ്ങാനാവില്ല’- ഗണേഷ് കുമാർ പറഞ്ഞു.



