
ന്യൂഡൽഹി: പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയായ പരിമൾ സാഹുവിന്റെ വധശിക്ഷ റദ്ദാക്കി വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ ഹർജി സമർപ്പിച്ചത്.
മുമ്പ് വിചാരണ കോടതി കേസിൽ പരിമൾ സാഹുവിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി പിന്നീട് വധശിക്ഷ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
ഹൈക്കോടതി വിധിയിൽ ഗുരുതരമായ അപാകതകളുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി. കെ. ശശിയാണ് ഹർജി സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പീഡനശ്രമം ചെറുത്തപ്പോൾ കഴുത്തിൽ കുടുക്കിട്ട് ശ്വാസം മുട്ടിച്ചാണ് മോളിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
മോളിയുടെ വീടിന്റെ ഔട്ട്‌ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്നതാണ് പ്രതിയായ പരിമൾ സാഹു. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഹൈക്കോടതി വിധിക്കെതിരെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.



