
വർക്കല: ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ശിവഗിരിയിൽ കണ്ടുമുട്ടിയതിന്റെ നൂറാം വാർഷികാഘോഷവും സർവ്വമത സമ്മേളനവും ശിവഗിരിയിൽ സംഘടിപ്പിച്ചു. ശിവഗിരി മഠവും കെ.പി.സി.സി.യുടെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങളും മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. ഗുരുവിന്റെ ചിന്തകൾ ഇന്ത്യൻ ഭരണഘടനയിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും ‘ദൈവദശകം’ കേട്ടപ്പോഴാണ് തത്വചിന്തയും ഭരണഘടനയും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവിന്റെ മുന്നിൽ പുഷ്പാർച്ചന നടത്താൻ എല്ലാവർക്കും കഴിയുമെങ്കിലും അദ്ദേഹം കാണിച്ച വഴിയിൽ നടക്കുക എന്നതാണ് പ്രധാനമെന്ന് രാഹുല്‍ ഗാന്ധി ഓർമ്മിപ്പിച്ചു. തന്റെ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണെന്നും ഗുരുവും ഗാന്ധിയുമാണ് തന്റെ വഴികാട്ടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ മഹാത്മാഗാന്ധി നടത്തിയ പോരാട്ടവും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എം.പി. അബ്ദുസമദ് സമദാനി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ചടങ്ങിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അടക്കമുള്ളവർ പങ്കെടുത്തു. ചടങ്ങിനിടെ ശിവഗിരി മഠം സ്വാമിമാർ രാഹുല്‍ ഗാന്ധിക്ക് ഗുരുശിൽപം സമ്മാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


