
പാലക്കാട്: പി.കെ. ശശി നേതൃത്വം നല്‍കുന്ന സിപിഐഎം വിമത കൂട്ടായ്മയെ പാടേ തള്ളി ഒറ്റപ്പാലത്തെ സിപിഐഎം വിമതർ. ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്ര മുന്നണി നേതാക്കള്‍ അറിയിച്ചു.
2006ല്‍ ജില്ലയിലെ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് കൃത്യമായി അറിയാം. യഥാർഥ കമ്യൂണിസ്റ്റുകളാണ് അവർ എന്ന് പറഞ്ഞു കേട്ടപ്പോള്‍ കഷ്ടവും തമാശയുമാണ് തോന്നിയത് എന്ന് സ്വതന്ത്ര മുന്നണി നേതാവ് എസ്.ആർ.
പ്രകാശ് പറഞ്ഞു. ആരുടെയും അടിമകള്‍ അല്ലെന്നും പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും സ്വതന്ത്ര മുന്നണി നേതാക്കള്‍ വ്യക്തമാക്കി. ഒറ്റപ്പാലത്ത് പി.കെ. ശശി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകളുണ്ട്. ഈ ഘട്ടത്തിലാണ് ഒറ്റപ്പാലത്തെ വിമത കൂട്ടായ്മ ശശിയെ പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്നത്.
ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ശശിക്കൊപ്പം നില്‍ക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ചെന്താമരാക്ഷൻ പറഞ്ഞു. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും പ്രതികരിച്ചു. പീഡനെ വീരനെ വിശുദ്ധനാക്കാൻ യുഡിഎഫും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ജയദേവൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്നായിരുന്നു ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീന്റെ വിമർശനം. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമാണെന്നും റിയാസുദീൻ പറഞ്ഞു.
അതേസമയം, മുൻ എംഎല്‍എ പി.കെ. ശശി പാർട്ടി വിട്ടത് തിരിച്ചടിയാകില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. മണ്ണാർക്കാട് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.കെ. ശശി അനുകൂലികള്‍ മത്സരിച്ചപ്പോള്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ പി.കെ. ശശി സ്വതന്ത്ര സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ മത്സരിച്ചാല്‍ യാതൊരുവിധ ഇളക്കവും ഉണ്ടാവില്ലെന്നും സിപിഐഎം വിലയിരുത്തുന്നു. മുൻകാലങ്ങളില്‍ ശശിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു യുഡിഎഫ്. നിലവില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.കെ. ശശി വന്നാല്‍ കെപിസിസി നിലപാടിനൊപ്പം നില്‍ക്കാനാണ് പാലക്കാട് കോണ്‍ഗ്രസിന്റെ തീരുമാനം.



