
കോട്ടയം: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തുന്ന സൈ–ഹണ്ട് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വ്യാപക പരിശോധന നടത്തി പൊലീസ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എ.ഡി.ജി.പി. സൈബർ ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.
കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലാകെ 54 റെയ്ഡുകൾ നടന്നു. പരിശോധനയിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും, 6 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ 24 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറി പ്രതിഫലം വാങ്ങുന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിനായാണ് പരിശോധനകൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ ലാഭത്തിനായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് നൽകുന്നത് വലിയ സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകാൻ ഇടയാക്കുമെന്നും അത്തരക്കാർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.



