
കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ലിവിംഗ് പങ്കാളിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
കീഴില്ലം പണിക്കരമ്പലം കരുന്നാലില്‍ ജിബിമോള്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പങ്കാളി രാമല്ലൂർ ഇടത്തുങ്കുടി വീട്ടില്‍ ലൈജു (47) നിലവില്‍ പൊലിസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ജിബിമോളുടെ കഴുത്തില്‍ ബാൻഡ് എയ്ഡ് ടേപ്പ് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ലൈജു, പെരുമ്പാവൂർ പട്ടാലില്‍ വെച്ച് കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇരുവരും തമ്മിലുണ്ടായിരുന്ന കടുത്ത അഭിപ്രായ ഭിന്നതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വെരിക്കോസ് വെയിൻ രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലൈജു ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിന് തൊട്ടുപിറ്റേന്നാണ് കൊലപാതകം നടന്നത്.



