
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിന് ജാമ്യമില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക പാളി കേസിലും പ്രതിയായ ശങ്കർദാസ് ജനുവരി 14നാണ് അറസ്റ്റിലായത്. എ പത്മകുമാർ അംഗമായിരുന്ന ദേവസ്വം ബോർഡിൽ അംഗമായിരുന്നു അദ്ദേഹം. കേസിൽ മറ്റൊരു ബോർഡ് അംഗമായ എൻ വിജയകുമാറും റിമാൻഡിൽ തുടരുകയാണ്. ജനുവരി 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ നിന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ശങ്കർദാസിനെ മാറ്റിയിരുന്നു.
ശങ്കർദാസിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാനാകുമോ എന്നതും പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


